Join Our Whats App Group

ശ്വാസകോശത്തിൽ കുടുങ്ങിയ ലോഹനിർമ്മിത സ്പ്രിംഗ് പുറത്തെടുത്തു: പരിയാരത്ത് 11 വയസ്സുകാരന് പുനർജന്മം

 

പരിയാരം : 

കുട്ടിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ ലോഹനിർമ്മിത സ്പ്രിംഗ് സങ്കീർണ റിജിഡ് ബ്രോങ്കോ സ്‌കോപ്പി ചികിത്സയിലൂടെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും വിജയകരമായി പുറത്തെടുത്തു. കാസർഗോഡ് കുമ്പള സ്വദേശിയായ 11 വയസ്സുകാരന്റെ ശ്വാസകോശത്തിന്റെ വലത്തേ അറയിൽ കുടുങ്ങിയ രണ്ടു സെന്റീമീറ്ററോളം വലിപ്പമുള്ള സ്പ്രിംഗാണ് വിജയകരമായി പുറത്തെടുത്തത്.



മുമ്പെപ്പോഴോ അബദ്ധത്തിൽ വിഴു ങ്ങിയതാണ് ഈ സ്പ്രിംഗ്. മൂന്ന് കഷ്ണങ്ങളായി മാറിയതിനാൽ അതിന്റെ പ്രതിസന്ധിയും ചികിത്സാഘട്ടത്തിൽ അഭിമുഖീകരിക്കേണ്ടിവന്നു. രണ്ട് മാസത്തിലേറെയായി വിട്ടുമാറാത്ത കടുത്ത ചുമയും ശ്വാസതടസ്സവും കാരണം കുട്ടി ബുദ്ധി മുട്ടുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം ഇടയ്ക്ക് ചെറിയ ശമനം കിട്ടുമെങ്കിലും അസുഖം വീണ്ടും മൂർച്ഛിക്കുന്നത് പതിവായതോടെയാണ് കുമ്പള സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയത്.


ആ ആശുപത്രിയിൽ നിന്നും കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഗവ.മെഡിക്കൽ കോളേജിലെ ശ്വാസകോശ വിഭാഗത്തിൽ നടത്തിയ വിദഗ്ദ പരിശോധനയിൽ കുട്ടിയുടെ വലത്തേ ശ്വാസകോശത്തിൽ എന്തോ ഒന്ന് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. എന്തെങ്കിലും വിഴുങ്ങിരുന്നോ എന്ന് അന്വേഷിച്ചെങ്കിലും അങ്ങനെയൊന്ന് കുട്ടിയുടേയോ രക്ഷിതാക്കളുടേയോ ഓർമ്മയിൽ ഉണ്ടായിരുന്നില്ല.


ലോഹനിർമ്മിത സ്പ്രിംഗ് കുടുങ്ങി, ശ്വാസകോശത്തിലെ പ്രസ്തുത ഭാഗം അടഞ്ഞു കിടന്നതിനാൽ കഫം ഉൾപ്പടെ കെട്ടിക്കിടന്ന് അണുബാധയും അപകടാവസ്ഥയും സൃഷ്ടിക്കപ്പെട്ടിരുന്നു. ഇതോടെ, കുട്ടിക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുകയായിരുന്നു. അത്യാധുനിക ക്യാമറ സഹിതമുള്ള റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെ കുടുങ്ങിക്കിടന്ന സ്പ്രിംഗ് നിക്കം ചെയ്യുകയായി രുന്നു. തുടർന്ന്, അടഞ്ഞുകിടന്നതിനാൽ കെട്ടിക്കിടന്ന് അണുബാധയുടെ തുടക്കമായ കഫവും നീക്കം ചെയ്തു. തുടർന്ന് രണ്ട് മണിക്കൂർ നേരം കുട്ടി നിരീക്ഷണത്തിലായിരുന്നു. അനസ്‌തേഷ്യ നൽകിയായിരുന്നു പിഡിയാട്രിക് സർജറി വിഭാഗത്തിന്റെ സഹകരണത്തോടെ ശ്വാസകോശ രോഗ വിഭാഗത്തിലെ ഡോക്ടർമാർ ചികിത്സ നടത്തിയത്.



ശ്വാസകോശവിഭാഗത്തിലെ മേധാവിയും ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ടുമായ ഡോ മനോജ് ഡി കെ, ഡോ കെ മുഹമ്മദ് ഷഫീഖ്, പീഡിയാട്രിസ് സർജറി വിഭാഗത്തിലെ ഡോ നിബി ഹസ്സൻ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ ചാൾസ്, ഈ വിഭാഗത്തിലെ ഡോ വൈശാഖ്, ഡോ രാഹുൽ എന്നിവരുമുൾപ്പെട്ട മെഡിക്കൽ സംഘമാണ് ചികിത്സ നടത്തിയതെന്നും പ്രിൻസിപ്പാൾ ഡോ കെ അജയകുമാറും ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപും അറിയിച്ചു. കുട്ടിയുടെ ജീവൻ രക്ഷിച്ച ഡോക്ടർമാരേയും മറ്റ് ആരോഗ്യ പ്രവർത്തകരേയും എം വിജിൻ എം എൽ എ അഭിനന്ദിച്ചു.

Post a Comment

0 Comments